Thursday, 3 September 2015

അഗസ്ത്യമല ട്രെക്കിംഗ്

കഴിഞ്ഞ കൊല്ലം (2014) ജനുവരിയിലാണ് ട്രെക്കിംഗിന് പോയതെങ്കിലും ഇപ്പോഴാണ് ബ്ലോഗ്‌ പബ്ലിഷ് ചെയ്യാന്‍ ടൈം കിട്ടിയത്‌!

ഓഫീസില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന കട്ടപ്പനക്കാരന്‍ സോനു-വാണ് ചോദിച്ചത്, അഗസ്ത്യമല കേറാന്‍ പോവുന്നുണ്ടോയെന്ന്. നമുക്ക് കിട്ടാവുന്ന ഏറ്റവും നല്ലയൊരു യാത്രാനഭവമായിരിക്കും അഗസ്ത്യമല ട്രെക്കിങ്ങെന്ന്‍ പണ്ടുമുതലേ കേട്ടിട്ടുള്ളതാണ്. ഓരോ വര്‍ഷവും രണ്ടോ മൂന്നോ മാസത്തേക്ക് മാത്രമേ വനംവകുപ്പ് അങ്ങോട്ട്‌ പ്രവേശനം നല്‍കാറുള്ളൂ, അതും ദിവസം നൂറു പേരെ വെച്ച് മാത്രം. ഇതില്‍തന്നെ ട്രെക്കിംഗ് ചെയ്യാന്‍ പോവുന്നവരുമുണ്ടാവും, മലമുകളില്‍ അഗസ്ത്യ മുനിയുടെ പ്രതിഷ്ഠയെ തൊഴാന്‍ പോവുന്ന തീര്‍ഥാടകരുമുണ്ടാവും. അതുകൊണ്ട് തന്നെ ആ പാസ്സ് കിട്ടുക എന്നുള്ളത് തന്നെ ഒരു ഭാഗ്യമാണ്

അഗസ്ത്യകൂടം - ചെറിയൊരു ആമുഖം




നമ്മുടെ കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയാണ് തിരുവനന്തപുരം ജില്ലയില്‍ തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന അഗസ്ത്യ(ര്‍)കൂടം/അഗസ്ത്യമല. പശ്ചിമഘട്ട മലനിരയില്‍പെട്ട ഈ കൊടുമുടി, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. മറ്റൊരിടത്തും കാണാത്ത ഔഷധസസ്യങ്ങളുടെയും, വംശനാശ ഭീഷണി നേരിടുന്ന വിവിധ ജീവജാലങ്ങളുടെയും കലവറയാണ് അഗസ്ത്യമലയും അതിനു ചുറ്റുമുള്ള സംരക്ഷിത വനമേഖലയും. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. മലമുകളിലുള്ള അഗസ്ത്യ മുനിയുടെ പൂർണ്ണകായപ്രതിമയില്‍ പൂജകളും മറ്റും ഭക്തര്‍ നടത്താറുണ്ട്‌. കാട് നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, മലകളും, കാട്ടരുവിയുമൊക്കെ നിങ്ങള്‍ സ്നേഹിക്കുന്നെണ്ടെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ട്രെക്കിംഗ് നടത്തിയിരിക്കണം.

(അഗസ്ത്യമല ഗൂഗിള്‍ മാപ്പില്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)


യാത്രയുടെ പ്ലാനിംഗ്

അങ്ങനെ ഞാനും, 'തേക്കുംമൂട്ടിൽ' സഹമുറിയന്‍മാരായ ഷമീറും, ഡിജോയും  കൂടി ജനുവരി മൂന്നാമത്തെയാഴ്ചയില്‍ കാട് കയറാനുള്ള പാസെടുത്തു. കേരള ഫോറെസ്റ്റ് വെബ്സൈറ്റ്-ൽ നിന്നോ / 'അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്'-ന്‍റെ  വെബ്സൈറ്റ്-ല്‍ നിന്നോ അഞ്ഞൂറ് രൂഫയടച്ച്‌ (ഭക്ഷണം ഒഴികെ) പാസ്സ് ബുക്ക്‌ ചെയ്തു.  എല്ലാ വര്‍ഷവും ജനുവരി ആദ്യത്തെ ആഴ്ച മുതലാണ്‌ പാസ്സ് എടുക്കാന്‍ പറ്റുന്നത്. കമ്പനിയില്‍ പ്രൊജക്റ്റ്‌ തന്നിരിക്കുന്ന കസ്റ്റമര്‍ സായിപ്പിനെ വിളിച്ച് കാട് കയറാന്‍ പോവുകയാണെന്നും, തിരിച്ച് വരുവാണെങ്കില്‍ പണി കമ്പ്ലീറ്റ്‌ ചെയ്യാമെന്നും പറഞ്ഞ് മാനേജര്‍ക്ക് ലീവ് അപ്ലൈ ചെയ്തു.  ഓഫീസില്‍ ഇരുന്നിട്ട് പ്രത്യേകിച്ച് മല മറിക്കാനൊന്നുമില്ലാത്തതുകൊണ്ട് മാനേജര്‍ അപ്പൊത്തന്നെ ലീവ് അപ്പ്രൂവും ചെയ്തു. 


കഴക്കൂട്ടം മുതല്‍ ബോണെക്കാട് ഫോറെസ്റ്റ് ചെക്ക്പോസ്റ്റ് വരെ

ജനുവരി പത്തൊന്‍പതാം തിയതി ഞായറാഴ്ച അതിരാവിലെ എണീറ്റു. തണുപ്പത്ത് കുളിക്കുന്ന ശീലമില്ലത്തതുകൊണ്ട് പെട്ടെന്ന് തന്നെ റെഡിയായി. വിശക്കുമ്പോള്‍ തിന്നാന്‍ കുറച്ചു ചോക്ലേറ്റ്, ബിസ്ക്കറ്റ്, കുടിവെള്ളം പിടിക്കാന്‍ രണ്ടുകുപ്പി, ഒരു എക്സ്ട്രാ ഷര്‍ട്ട്, സണ്‍ ക്രീം ലോഷന്‍, തൊപ്പി, തോര്‍ത്ത്, രാത്രിയില്‍ പുതയ്ക്കാന്‍ ഒരു പുതപ്പ്, ഒരു സ്വിസ് നൈഫ്, ക്യാമറ അങ്ങനെ അത്യാവശ്യം രണ്ടു ദിവസം കഴിഞ്ഞുകൂടെണ്ട സാധനങ്ങള്‍. ഓര്‍ക്കുക, ഈ ബാഗും തോളത്തിട്ട് രണ്ടു ദിവസംകൊണ്ട് നമ്മള്‍ നടക്കാന്‍ പോവുന്നത് ഏകദേശം 50 കിലോമീറ്റര്‍! ഇതുവരെ അഞ്ച് കിലോമീറ്റര്‍ പോലും ഒരുമിച്ച് നടക്കാത്ത എന്നെപ്പോലുള്ള കുഴിമടിയന്മാര്‍ക്ക് ഒരനുഭവം തന്നെയായിരിക്കും ഈ യാത്ര! പിന്നെ, മലമുകളില്‍ ഒരു ബാങ്കിനും ശാഖയോ / എ.ടി.എം. ഫെസിലിറ്റിയോ ഇല്ല. അതുകൊണ്ട് അടിവാരത്തും മറ്റും ഫുഡ് കഴിക്കാന്‍ ആവശ്യമായ കുറച്ചു കാശ് കരുതുക, അവസാനം അവിടെ ചെന്നിട്ട് കാശില്ലെങ്കില്‍ വല്ല കാട്ടുചേമ്പും പറിച്ച് തിന്നുകയെ നിവൃത്തിയുള്ളൂ.

കഴക്കൂട്ടത്ത് നിന്ന് ബോണെക്കാട് ഫോറെസ്റ്റ് ചെക്ക്‌പോസ്റ്റുവരെ ബൈക്കിലാണ് യാത്ര. ആവശ്യത്തിനുള്ള പെട്രോളൊക്കെ തലേന്ന് തന്നെ അടിച്ചുവെച്ചത് എളുപ്പമായി. വിതുര കെ.എസ്.ആര്‍.ടി.സി കവല കഴിഞ്ഞ് ഒരു കിലോമീറ്റര്‍ കഴിയുമ്പോള്‍ ബോണെക്കടിനുള്ള റോഡിലേക്ക് തിരിയണം. ഒരു പെട്ടിക്കടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ചേട്ടന്മാര് പറയുന്നുണ്ടായിരുന്നു അതിരാവിലെയുള്ള യാത്ര സൂക്ഷിക്കണം, ഏതു സമയത്തും കാട്ടുപന്നി റോഡിന് കുറുകെചാടും, ബൈക്ക് മറിയും എന്ന്. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ഓടിച്ചത്.  നിങ്ങളുടെ അനുഭവങ്ങള്‍ ഇവിടെ തുടങ്ങുന്നു. മെയിന്‍ റോഡില്‍ നിന്ന് ഫോറെസ്റ്റ് ഓഫീസ് വരെ മൂന്ന് കിലോമീറ്റര്‍  'ഓഫ്‌ റോഡ്‌' കഴിവ് പുറത്തെടുക്കാനുള്ള അവസരമാണ്, അതുപോലെത്തെ കുണ്ടും കുഴിയും നിറഞ്ഞ അപകടകരമായ വഴികളായിരുന്നു. വെറും മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നാല്‍പ്പത്തഞ്ച് മിനിട്ടെടുത്തു എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ റോഡ് എങ്ങനെയാണെന്ന്!. 

ബോണെക്കാട് ഫോറെസ്റ്റ് ചെക്ക്പോസ്റ്റ്

രണ്ടുമണിക്കൂര്‍ ബൈക്ക് യാത്രക്കൊടുവില്‍ ഏകദേശം ഏഴരയോടുകൂടി ബോണെക്കാട് ഫോറെസ്റ്റ് സ്റ്റേഷനിലെത്തി. അവിടെ ചെറിയൊരു ഓഫീസ് കെട്ടിടവും അതിനോട് ചേര്‍ന്ന് ഒരു അടുക്കളയും, ഫോറെസ്റ്റിലെ കുറച്ചുദ്യോഗസ്ഥരുമുണ്ടായിരുന്നു. പ്രഭാത ഭക്ഷണം അവിടുന്നാണ് കഴിച്ചത്.


വിശപ്പുകൊണ്ടാണോ എന്നറിയില്ല കഴിച്ച പൊറോട്ടയ്ക്കും വെജിറ്റബിള്‍ കറിക്കും ഓരോന്നൊന്നര ടേസ്റ്റയായിരുന്നു. അന്നുച്ചയ്ക്കുള്ള ഭക്ഷണവും അവിടുന്ന് മേടിച്ചു. ഞങ്ങളോടൊപ്പം അന്നേ ദിവസം കാട് കയറാന്‍ ഏകദേശം അന്‍പതോളം ആളുകള്‍  വേറെയുമുണ്ടായിരുന്നു. മലയിറങ്ങിപോയവര്‍ ഉപേക്ഷിച്ചിട്ട്പോയ ഓരോ താങ്ങ് വടികള്‍ ഞങ്ങളെടുത്തു, എപ്പോഴാ ആവശ്യം വരികയെന്ന് പറയാന്‍ പറ്റില്ലല്ലോ!



എട്ടുമണിയോടുകൂടി ഫോറെസ്റ്റ് ആപ്പിസര്‍മാര്‍ എല്ലാവരുടെയും പാസ്സും, ഐ.ഡി കാര്‍ഡും ഒത്തുനോക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തി. പ്ലാസ്റ്റിക്‌ കൂടുകള്‍, മദ്യം എന്നിങ്ങനെയുള്ള വസ്തുക്കള്‍ കാട്ടിലേക്ക് കയറ്റാന്‍ സമ്മതിക്കില്ല. അതിനുശേഷം വല്യ ആപ്പീസര്‍ ഒരൊറ്റ ഉപദേശമേ തന്നുള്ളൂ, കാടാണ് യാതൊരുവിധ വാര്‍ത്തവിനിമയ സംവിധാനങ്ങളോ വാഹന സൗകര്യങ്ങളോ ഇല്ല... മൃഗങ്ങളുണ്ടാവും,  ചെങ്കുത്തായിട്ടുള്ള പാറകളുണ്ടാവും അങ്ങനെ പലതും. അതുകൊണ്ട് ഓരോ ചുവടും വളരെ സൂക്ഷിച്ചു വേണം (പ്രശസ്ത പക്ഷി-ജന്തുഗവേഷകന്‍ ഡോ.എസ്.ഭൂപതി അഗസ്ത്യാര്‍കൂടത്തില്‍ വീണുമരിച്ചത് ഞങ്ങളുടെ യാത്ര കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലാണ്. ഗവേഷകരും വഴികാട്ടികളും ചേര്‍ന്ന് മണിക്കൂറുകളോളം കാല്‍നടയായി ചുമന്നാണ് പരിക്കേറ്റ അദ്ദേഹത്തെ താഴ്വാരത്ത് എത്തിച്ചത്. ജീപ്പ് കിട്ടുന്ന സ്ഥലത്തെത്താന്‍ 12 മണിക്കൂറോളം കാല്‍നടയാത്ര ചെയ്യേണ്ടിവന്നു)

ഒന്നാം ദിവസം - ട്രെക്കിംഗ് തുടങ്ങുന്നു 

അങ്ങനെ അതിസാഹസികമായ ഒരു യാത്ര തുടങ്ങുന്നു. ആദ്യ ദിവസം തന്നെ ഏകദേശം 18 കിലോമീറ്റര്‍ നടന്നാലേ കൊടുമുടിയുടെ അടിവാരത്തുള്ള കൂടാരങ്ങളില്‍ എത്തിച്ചേരുകയുള്ളൂ, അതും വൈകുന്നേരം നാല് മണിക്ക് മുന്‍പെത്തണം. ഇരുട്ടിതുടങ്ങിയാല്‍ പിന്നെ മുന്‍പില്‍ കാണുന്നത് ആനയാണോ കടുവയാണോ എന്നൊന്നും പറയാന്‍ പറ്റില്ലെന്ന് കൂട്ടത്തില്‍ നടന്ന ഒരു ചേട്ടന്‍ പറയുന്നത് കേട്ടു. അങ്ങേര് വര്‍ഷങ്ങളായി മുടങ്ങാതെ തീര്‍ഥാടനം നടത്തുന്ന ഒരാളാണ്.

കുറച്ചു ദൂരം കാട്ടിലൂടെ വഴി വെട്ടിയിട്ടുള്ളത്‌കൊണ്ട്  നടക്കാന്‍ നല്ല സുഖമായിരുന്നു. ഏകദേശം രണ്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കാട്ടുപാത തീര്‍ന്നു, പിന്നെയങ്ങോട്ട് ആരൊക്കെയോ നടന്നു പോയതിന്‍റെ വെറും വഴിച്ചാലുകള്‍ മാത്രം. ആദ്യമുണ്ടായിരുന്ന ആവേശം പതുക്കെ തണുത്തുതുടങ്ങി, കുപ്പിയില്‍ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചു. ദൂരം കൂടുന്തോറും ഞങ്ങളോടൊപ്പം യാത്രയാരംഭിച്ച ആരെയും കാണാനില്ല. കൂവിയാല്‍ പോലും കേള്‍ക്കാത്ത ദൂരത്തില്‍ കുറച്ചു പേര്‍ മുന്‍പിലും, ബാക്കിയുള്ളവര്‍ പുറകിലും (അതോ അവര് തിരിച്ച് പോയോ എന്നുമറിയില്ല.)



പോവുന്ന വഴിയില്‍ കാടിന്‍റെ മക്കളായ മരങ്ങള്‍ ഞങ്ങള്‍ക്ക് തണലേകി. കാടിന് സ്വപ്നങ്ങളെക്കാള്‍  ഭംഗിയുണ്ടെന്ന്  നടക്കുന്തോറും ഞങ്ങള്‍ക്ക് മനസിലായി. ചെറിയ കാട്ടരുവികളില്‍നിന്ന് കുപ്പിയില്‍ വെള്ളം നിറച്ചുകൊണ്ടിരുന്നു. ജീവിതത്തില്‍ ഇത്രയും ശുദ്ധമായ വെള്ളം ഇതിന് മുന്‍പ് കുടിച്ചിട്ടുണ്ടോയെന്നുതന്നെ സംശയം. ഇടയ്ക്കിടയ്ക്ക് മൊബൈലിലും ക്യാമറയിലും ഫോട്ടോയും എടുത്തു. ചില സ്ഥലങ്ങളില്‍ കാടിന്‍റെ നിശബ്ദത ശരിക്കും പേടിപ്പിക്കുന്നതാണ്. പോവുന്ന വഴിക്ക് പലയിടങ്ങളിലും ഫ്രഷ്‌ ആനപ്പിണ്ടങ്ങളും ആനത്താരിയും കണ്ടേക്കാം. എങ്ങാനും വല്ല കാട്ടാനയുടെയും മുന്‍പില്‍ ചെന്ന് പെട്ടാല്‍ രക്ഷപ്പെടാന്‍ യാതൊരുവഴിയുമില്ല, അതുകൊണ്ട് പേടിച്ചത്കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല!

ഏകദേശം ഒരു എട്ടു പത്തു കിലോമീറ്റര്‍ ആയിക്കാണും,അങ്ങുദൂരെ ആകാശത്തെ മേഖങ്ങളെ ചുംബിച്ചു നില്‍ക്കുന്ന അഗസ്ത്യമലയെ ഞങ്ങള്‍ കണ്ടു. അവിടം വരെ പോവണമല്ലോ എന്നോര്‍ത്ത് ഞങ്ങളില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നെങ്കിലും, ഇതുവരെ കാണാത്ത വനഭംഗി ഞങ്ങളെ കൈപിടിച്ചു നടത്തി.


സമയം പന്ത്രണ്ടുമണിയായാല്‍ പിന്നെ തെക്കുംമൂട്ടില്‍ തറവാട്ടുകാര്‍ക്ക് ഫുഡ്  നിര്‍ബന്ധമാണ്! കുറച്ചുകൂടി നടന്നപ്പോള്‍ അവിടെ അത്യാവശ്യം വലിയൊരു കാട്ടരുവി. അവിടെയിരുന്ന് രാവിലെ മേടിച്ച പൊതിച്ചോറെടുത്ത് കഴിച്ചു. കുറച്ചു താഴെയായി ഞങ്ങളുടെ മുന്‍പേ പോയവരും, തലേ ദിവസം മലകേറി തിരിച്ചിറങ്ങുന്ന കുറച്ചുപേരും അവിടെ കുളിക്കുന്നുണ്ടായിരുന്നു. തിരിച്ച് കാടിറങ്ങുമ്പോള്‍ എന്തായാലും ഒരു കുളി പാസ്സാക്കണമെന്ന് ഡിജോ പറഞ്ഞു. ഇത്രയും ശുദ്ധമായ തെളിനീരില്‍ കുളിക്കുന്നത് ഒരു പ്രത്യേക സുഖമാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

പോവുന്ന വഴിക്ക് രണ്ടുമൂന്ന് കിലോമീറ്റര്‍ മൊട്ടക്കുന്നുകളിലൂടെയാണ് യാത്ര. ഈ ട്രെക്കിംഗില്‍ നമുക്ക് സുഖിക്കാതെ വരുന്ന ഒരു സ്ഥലം. മരങ്ങളൊന്നുമില്ലാത്തതിനാല്‍ അവിടെ അസഹനീയമായ വെയിലായിരുന്നു. തൊപ്പിയെടുത്ത് തലയില്‍ വെച്ച്, സണ്‍ ക്രീം ലോഷന്‍ മുഖത്തും കയ്യിലും തേച്ചപ്പോള്‍ ചൂടില്‍നിന്ന് തെല്ലൊരാശ്വാസം കിട്ടി.


മൊട്ടക്കുന്നുകള്‍ പിന്നിട്ട് ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക് കയറി.  തലേദിവസം മലകയറി തിരിച്ചിറങ്ങുന്നവരെ ഇടയ്ക്കിടയ്ക്ക് കണ്ടു. ഞങ്ങള്‍ താണ്ടുന്നത് സമുദ്രനിരപ്പില്‍ നിന്നും മുകളിലേക്കാണെന്ന് കാലുകള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടങ്ങോട്ട് നടക്കുന്തോറും ചുറ്റും മലനിരകള്‍ കണ്ട് തുടങ്ങി. ഉയരം കൂടും തോറും തണുപ്പ് കൂടിവന്നു. ചുറ്റും കോടമഞ്ഞു നിറഞ്ഞ് തുടങ്ങി. അപ്പോള്‍ നമ്മള്‍ കാണുന്ന പ്രകൃതിയുടെ ഭംഗി, വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ വയ്യ.



അടിവാരം

അങ്ങനെ നടന്ന് നടന്ന് തളര്‍ന്ന്, കാടും മലയും കുന്നും, അരുവികളും പിന്നിട്ട് ഒരു വിധത്തില്‍ അന്ന് താമസിക്കേണ്ട കൂടാരങ്ങളിലെത്തി. സമയം ഏകദേശം മൂന്ന് മണി. കാട്ടനയെയും മറ്റു വന്യ മൃഗങ്ങളേയും പേടിച്ച് ചുറ്റും കിടങ്ങ് കുഴിച്ചിട്ടുണ്ടായിരുന്നു. പടുതകൊണ്ട് മേഞ്ഞു കെട്ടിയ കുറച്ചു ഓലപ്പുരകള്‍. അതില്‍ ഈറ്റകൊണ്ടുണ്ടാക്കിയ പ്ലാറ്റ്ഫോമുകളിലാണ് കിടക്കേണ്ടത്‌. ആള് കുറവുള്ള  ഒരു കൂടാരം കണ്ടെത്തി ബാഗ് അവിടെ വെച്ചു.


ഈ കൂടാരങ്ങള്‍ക്കടുത്ത് ഒരു കാട്ടരുവിയുണ്ട്. മരം കോച്ചുന്ന തണുപ്പുണ്ടായിരുന്നെങ്കിലും നടന്നു തളര്‍ന്നതുകൊണ്ട് ഒരു കുളിയങ്ങോട്ട് പാസ്സാക്കി. അവിടെത്തന്നെ ഫോറെസ്റ്റ്-കാര്‍ നടത്തുന്ന ഒരു കാന്റീനുണ്ട്. കുളിയൊക്കെ കഴിഞ്ഞ് ഫോറെസ്റ്റുകാര്‍ നടത്തുന്ന കാന്റീനില്‍ നിന്ന് ചൂട് കാപ്പിയും, ബജിയും കഴിച്ചു. രാത്രിയിലെക്കും, പിറ്റേദിവസത്തെയ്ക്കുമുള്ള ഫുഡിന് കൂപ്പണുമെടുത്തു. രാത്രി ഏകദേശം ഏഴുമണി മുതല്‍ എട്ടരവരെ കഞ്ഞി കിട്ടും. കഞ്ഞിയും, പയറും, പപ്പടവും, അച്ചാറും കൂട്ടി ഒരു പിടിയങ്ങോട്ട് പിടിച്ചു.


തിരിച്ച് കൂടാരത്തില്‍വന്ന് അവിടെ നിന്ന് കിട്ടിയ പായ് എടുത്തുവിരിച്ചു. തണുപ്പെന്നു പറഞ്ഞാല്‍ ഒരുമാതിരി രക്തം കട്ടയവുന്ന തണുപ്പ്. ബാഗില്‍ കരുതിയിരുന്ന മറ്റൊരു ഷര്‍ട്ടും എടുത്തിട്ടു, പുതപ്പും പുതച്ചു. പിന്നെ, കൊടുങ്കാറ്റടിക്കുന്നപോലത്തെ കാറ്റുമുണ്ടായിരുന്നകൊണ്ട് രാത്രിയില്‍ ഉറങ്ങാന്‍ പറ്റിയില്ല (ഒരു ബെഡ് ഷീറ്റ്, മങ്കി ക്യാപ്, എന്നിവ കരുതുന്നത് നന്നായിരിക്കും)!!

രണ്ടാം ദിവസം

അതിരാവിലെ  എഴുന്നേറ്റ് പല്ലൊക്കെ തേച്ച് ബാത്‌റൂമിലും പോയി. നമ്മുടെ നാട്ടിലേ ബസ്‌ സ്റ്റേഷനെക്കാളും നല്ല രീതിയില്‍ പരിപാലിച്ചിരിക്കുന്ന പത്തു പന്ത്രണ്ടു ടോയ്‌ലററ്റുകളുണ്ട്. എഴുമണിക്കെങ്കിലും പുറപ്പെട്ടാലേ മലകയറി തിരിച്ച് അന്ന് തന്നെ കാടിറങ്ങാന്‍ പറ്റുകയുള്ളു. അതല്ലെങ്കില്‍ രണ്ടാം ദിവസം വൈകുന്നേരം കൂടാരത്തില്‍ വിശ്രമിച്ചട്ട് മൂന്നാം ദിവസം തിരിച്ച് പോവാം

പ്രഭാതഭക്ഷണവും കഴിച്ച്, ഉച്ചയ്ക്കുള്ള ഭക്ഷണത്തിന്‍റെ പാസ്സുമെടുത്തു. ക്യാമറ, ഒരു കുപ്പി വെള്ളവും മാത്രം കയ്യിലെടുത്ത് ബാക്കിയുള്ളവ കൂടാരത്തില്‍ തന്നെ പായ് കൊണ്ട് മൂടിവെച്ചു (പേടിക്കേണ്ട, നിങ്ങടെ പഴംതുണി ആരും അടിച്ചോണ്ട് പോവില്ല, കാരണം അവര്‍ക്കതും ചുമന്തുകൊണ്ട് പത്തു പതിനഞ്ചു കിലോമീറ്റര്‍ നടക്കാന്‍ വട്ടൊന്നുമില്ല!!)

തലേദിവസം നടന്നതൊന്നുമല്ല നടപ്പ്! ഇനിയാണ് ശരിക്കുള്ള മലകയറ്റം! വളരെ കരുതലോടെ വേണം ഇനിയുള്ള യാത്ര. പലയിടങ്ങളിലും ഉരുളന്‍ കല്ലുകളും, മരങ്ങളുടെ വേരുകളും നിങ്ങള്‍ക്ക് കെണിയൊരുക്കും, അതുകൊണ്ട് സൂക്ഷിക്കുക. നല്ല മൂടല്‍മഞ്ഞും, അതിശക്തമായ കാറ്റും അതിനൊത്ത തണുപ്പുമായിരിക്കും മുകളിലോട്ട് പോവും തോറും. പശ്ചിമഘട്ടത്തിന്‍റെ ഭംഗി അതിന്‍റെ പൂര്‍ണ്ണതയില്‍ തന്നെ നമുക്കാസ്വദിക്കാന്‍ പറ്റും.

മൂന്നിടത്ത് വഴുവഴുപ്പുള്ള പാറയില്‍കൂടി കയറില്‍ പിടിച്ച് വേണം വലിഞ്ഞ് കയറാന്‍. കൈവിട്ടുപോയാല്‍ പിന്നെ പേടിക്കാനില്ല, പൊടി പോലും കിട്ടില്ല.


ചെങ്കുത്തായിട്ടുള്ള രണ്ടാമത്തെ മലയും കയറിക്കഴിയുമ്പോള്‍ നമ്മള്‍ കാണുന്നത് മേഘങ്ങള്‍ നമുക്ക് താഴെ നില്‍ക്കുന്നതാണ്!



ഈ മനോഹര ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കാന്‍ നല്ല ഭംഗിയുണ്ടെങ്കിലും അന്ന് തന്നെ തിരിച്ച് പോവേണ്ടതുള്ളത്കൊണ്ട് യാത്ര തുടര്‍ന്നു.

മൂന്നാമത്തെ പാറയും കയറി നമ്മള്‍ ചെന്ന് കയറുന്നത് അഗസ്ത്യമലയുടെ നെറുകയിലാണ്! അതുവരെ കഷ്ടപ്പെട്ടത് വെറുതെയായില്ല എന്ന് നമ്മള്‍ക്ക് ബോധ്യപ്പെടും.  അഗസ്ത്യ മുനിയുടെ പ്രതിഷ്ഠയും ആ തീര്‍ഥാടനവും അവിടെയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ സാധാരണക്കാര്‍ക്ക്‌ അങ്ങോട്ടുള്ള പ്രവേശനം പോലും ലഭിക്കില്ലായിരുന്നു എന്ന ചിന്ത വന്നപ്പോള്‍ അഗസ്ത്യമുനിയോട് മനസ്സില്‍ നന്ദി പറഞ്ഞു.


ഇനി തിരിച്ച് മലയിറങ്ങണം. ബൈക്ക് പാര്‍ക്ക്‌ ചെയ്തിരിക്കുന്ന ബോണെക്കാട് ചെക്ക്‌പോസ്റ്റ്‌ വരെ നടക്കേണ്ടത് ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റർ.! മല കയറുന്നതിനേക്കാൾ പാടാണ് തിരിച്ചിറങ്ങുന്നതെന്ന് അറിവുള്ളവർ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല, പക്ഷെ അനുഭവം അത് ഞങ്ങളെ പഠിപ്പിച്ചു! 

ഇറങ്ങുന്ന വഴിക്ക് ഒരു സിംഹവാലൻ കുരങ്ങ്  മരത്തിലിരുന്ന് ഞങ്ങടെ നടത്തം കണ്ട്  ഊറിയൂറി ചിരിക്കുണ്ടായിരുന്നു. അതൊരു കാടായതുകൊണ്ടും, അവനിരിക്കുന്നത് മരത്തിൻമുകളിലായതുകൊണ്ടും ഞങ്ങള് ക്ഷമിച്ചു! ഒരു വിധത്തിൽ മലയിറങ്ങി അടിവാരത്തുള്ള കൂടാരത്തിലെത്തി. അവിടെ നിന്ന് ബാഗും തുണിയുമൊക്കെയെടുത്ത് കാന്റീനിൽനിന്ന് ഫുഡും കഴിച്ചു. ഇനി കാട്ടിലൂടെയുള്ള മടക്കയാത്രയാണ്. വെറുതെ കളയാൻ സമയമില്ല, വൈകുന്നേരത്തിനുമുൻപ് അതിർത്തിയിലെത്തണം. 

നടന്ന് നടന്ന് അവസാനം ചോരതുപ്പുമെന്ന അവസ്ഥയായി. ഇടയ്ക്കിടയ്ക്ക് ഇരുന്നു വിശ്രമിച്ചും, ചോക്കലെറ്റ് തിന്നും ഒരു വിധത്തിൽ ചെക്ക്‌പോസ്റ്റിലെത്തിയപ്പോൾ സമയം  വൈകുന്നേരം  ആറ് മണി. ബൈക്കെടുത്ത് നേരെ കഴക്കൂട്ടത്തോട്ട് വെച്ചുപിടിച്ചു. ഇടയ്ക്കൊരു മെഡിക്കൽ സ്റ്റോറിൽ കയറി ഞരെമ്പെണ്ണ മേടിച്ചതുകൊണ്ട് രണ്ടു ദിവസം കൊണ്ട് കാല് ശരിയായി!

എന്തൊക്കയായാലും, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു അഗസ്ത്യമല ട്രെക്കിംഗ്.

Friday, 20 February 2015

ലാല്‍ സലാം സഖാവെ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍  നിര്‍ണായക സ്ഥാനമുള്ള, പുന്നപ്ര വയലാറിന്‍റെ സമര മണ്ണില്‍ നടക്കുന്ന സമ്മേളനത്തിൽ, രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ചപ്പോൾ സ:വി.എസ്-ന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

<Bodhodhayam blog image>


ആ കണ്ണീരിന്‍റെ വിലയറിയണമെങ്കില്‍ കുറച്ച് പതിറ്റാണ്ടുകള്‍ പിന്നോട്ട് നടക്കേണ്ടിയിരിക്കുന്നു. 

തൊള്ളായിരത്തി നാൽപതുകൾ. 

അച്ഛന്‍ മരിച്ചതിനെതുടര്‍ന്ന്‍ ഏഴാം ക്ലാസ്സില്‍ വെച്ചു പഠിപ്പ് നിര്‍ത്തിയ അച്യുതാനന്ദന്‍, കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നിതിനിടയിലാണ് അവിടുത്തെ തൊഴിലാളികളുടെ ദുരിതങ്ങള്‍ മനസ്സിലാക്കുന്നതും ട്രേഡ് യൂണിയനുകളില്‍ പങ്കാളിയാവുന്നതും.

1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും  കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നറിയപ്പെടുന്ന സ: പി. കൃഷ്ണപിള്ള-യായിരുന്നു അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും വി.എസ് പങ്കെടുത്തു. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി.

ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും മറ്റും കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തില്‍ മറക്കാനാവാത്ത ഏടുകളാണ്  [1]

സമരങ്ങള്‍ക്കിടയില്‍ ഒളിവില്‍ പോയ വി.എസ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്‍റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്‍റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്‍റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്‍റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയി [2]

അന്നൊരുപക്ഷെ വി.എസ്, സ:ഇ.എം.എസ്സിനെ ഒറ്റിയുരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനെ... അരനൂറ്റാണ്ടിനിപ്പുറം ആ മണ്ണില്‍ നില്‍ക്കുമ്പോള്‍, കൊടിയ പീഡനങ്ങള്‍ക്കിടയിലും സ്വന്തം പ്രസ്ഥാനത്തെയും പ്രത്യേയശാസ്ത്രത്തെയും നെഞ്ചോടു ചേര്‍ത്തുവെച്ച ഓര്‍മ്മകളായിരിക്കും അദ്ദേഹത്തിന്‍റെ കണ്ണുകളെ ഈറനണിയിച്ചത്. അതോ സമ്മേളനത്തിനു ശേഷമുള്ള നടപടികള്‍ മുന്‍കൂട്ടി കണ്ടിട്ടാണോ.. എന്തോ അറിയില്ല.

 


വിമർശനങ്ങളും വിഭാഗിയതയും അച്ചടക്കനടപടികളും ഒരുപാടുണ്ടായിട്ടുണ്ട്. വെറും വായിച്ചറിവുകൾ മാത്രമുള്ള ഇന്നത്തെ തലമുറയ്ക്ക്, ഞാനുൾപ്പടെയുള്ളവർക്ക് ഇതൊന്നും പറയാൻ പോലും അവാകശമില്ലെന്നറിയാം. പക്ഷെ താങ്കളില്ലാത്തൊരു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം..അത് സങ്കൽപ്പിക്കാൻ പോലുമാവില്ല.

ലാൽ സലാം സഖാവെ.

--
ചിത്രത്തിന് കടപ്പാട് : SouthLive
വീഡിയോ : AsianetNews
[1]&[2] quoted from wikipedia

Tuesday, 27 January 2015

കോപ്പിലെ ഒരു ഹര്‍ത്താല്

അങ്ങനെ സാക്ഷര കേരളം മറ്റൊരു ഹര്‍ത്താലിനുകൂടി സാക്ഷ്യം വഹിച്ചു. 

ബാര്‍ കോഴ കേസില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍... എന്നിട്ട് ഇപ്പറഞ്ഞ മാണി രാജി വെച്ചോ..? ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് മന്ത്രിപദം രാജി വെക്കില്ലെന്ന്‍ മാണിക്കുമറിയാം, അത് നടത്തിയവര്‍ക്കുമറിയാം, നാട്ടുകാര്‍ക്ക് മുഴുവനറിയാം. അല്ലെങ്കില്‍ത്തന്നെ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്ത് കാര്യമാണ് ഈ കേരളത്തില്‍ നടന്നിട്ടുള്ളത്..? പിന്നെയെന്തിനാണ് ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാട് ഈ നൂറ്റണ്ടിലും തുടരുന്നത് എന്ന് ഹര്‍ത്താല്‍ നടത്തുന്നവരും അതിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരും ചിന്തിക്കുക. 

ഏറ്റവും രസകരമായ കാര്യം, മന്ത്രി മാണി ഇങ്ങനെയൊരു ഹര്‍ത്താല്‍ നടന്നതായിട്ട്പോലും അറിഞ്ഞിട്ടുണ്ടാവില്ല. എല്ലാ ദിവസത്തെയും പോലെ പോലീസ് അകമ്പടിയോടുകൂടി അങ്ങേര് അങ്ങേരുടെ പണിക്ക് പോയിട്ടുണ്ടാവും! ഇനി മാണിയെക്കൊണ്ട് രാജിവെപ്പിക്കാനാണെങ്കില്‍ അങ്ങേരെ ഉപരോധിക്കുക, അല്ലാതെ സാധാരണക്കാരെയല്ല ബുദ്ധിമുട്ടിപ്പിക്കേണ്ടത്.

ഈ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് കൈക്കൂലി മേടിക്കുന്ന ജനപ്രതിനിധികള്‍ ആ കലാപരിപാടി നിര്‍ത്തുമോ..? ഒരു വിദൂര സാധ്യതയെങ്കിലും..??

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കുമവകാശമുണ്ട്. പക്ഷെ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുംമേല്‍ കൈ കടത്തുന്നത് ശരിയല്ല. അതുകൊണ്ടാണ് ബന്ദ്‌ നിയമവിരുദ്ധമാണെന്ന്‍ കോടതി ഉത്തരവിട്ടത്. അപ്പൊ എല്ലാവരും ചേര്‍ന്ന് അതിന്‍റെ പേര്മാറ്റി ഹര്‍ത്താല്‍ എന്നാക്കി. നിങ്ങള്‍ ആരെയാണ് പറ്റിക്കുന്നത്... കോടതിയേയോ..? അതോ ഇവിടുത്തെ ജനങ്ങളെയോ..?



ഹര്‍ത്താല്‍മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം എത്രകോടിയാണെന്നത് തല്‍ക്കാലം മാറ്റിവെക്കാം. ഇന്നല്ലെങ്കില്‍ നാളെയത് നമ്മുടെ പോക്കെറ്റില്‍നിന്ന് തന്നെ അവര്‍ നികുതിയായിട്ട് പിരിച്ചെടുക്കും. അപ്പൊ നമുക്ക് അതിന്‍റെ പേരില്‍ അടുത്ത ഹര്‍ത്താല്‍ നടത്താം. അതുപോലെതന്നെ ഒരു ദിവസം കച്ചവടം അല്ലെങ്കില്‍ വ്യവസായം നടന്നില്ലെങ്കില്‍ വലിയ നഷ്ടമൊന്നും ഉണ്ടാവനിടയില്ലാത്ത കുത്തക മുതലാളിമാരെയും മാറ്റിനിര്‍ത്താം. എന്നിട്ട് നമുക്ക് സാധാരണക്കാരുടെ കാര്യമെടുക്കാം. കാരണം,  ഹര്‍ത്താലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ക്കും, മറ്റ് ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നവര്‍ക്കുമായിരിക്കും.

മാസശമ്പളം മേടിക്കുന്ന എനിക്കും, എന്നെപ്പോലുള്ളവര്‍ക്കും ഒരു ഹര്‍ത്താല്‍ വലിയ പ്രശ്നമാവില്ല. കൂടിപ്പോയാല്‍ ഒരു ലീവ് പോകുമായിരിക്കും, പക്ഷെ മാസാവസാനം കിട്ടുന്ന കാശ് കുറയില്ല. പക്ഷെ, അന്നന്നത്തെ ആഹാരത്തിനും, മരുന്നിനുമൊക്കെ വേണ്ടി പണിയെടുക്കുന്ന ഒരുപാട് പേര്‍, ചിലപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ ഇന്നാട്ടിലുണ്ട്. അവരുടെ കണ്ണീര്‍..


പല ആശുപത്രികളിലും വിസിറ്റിംഗ് ആയിട്ട് ഡോക്ടര്‍മാര്‍ വരാറുണ്ട്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങമളുള്ളവര്‍ മാസങ്ങളോളം കാത്തിരുന്നിട്ടായിരിക്കും അവരുടെയൊക്കെ ഒരു സന്ദര്‍ശന സമയം കിട്ടുന്നത്. ഈ ഹര്‍ത്താല്‍ മൂലം ആശുപത്രിയില്‍ എത്തിപ്പെടാതെ ആ അവസരം നഷ്ടമാകുന്ന എത്രയോ പേര്‍... ഹര്‍ത്താല്‍ മൂലം മാറ്റിവെക്കപ്പെടുന്ന ശസ്ത്രക്രിയകള്‍.. അവരുടെ കണ്ണീര്‍...

ദൂരദേശത്ത് പോവുന്നവരും, അവിടെ നിന്ന് വരുന്നവരും എന്തു ചെയ്യണമെന്നറിയാതെയാവുന്ന നിമിഷങ്ങള്‍... ഹര്‍ത്താല്‍ മൂലം യാത്രചെയ്യാന്‍ കഴിയാതെ (പ്രത്യേകിച്ച് വിദേശത്തേക്ക് പോവുന്നവര്‍) ജോലി നഷ്ടപ്പെട്ടവര്‍...

ഹോട്ടെലുകള്‍ അടയ്ക്കുന്നതുമൂലം ഭക്ഷണം കിട്ടാതെ വലയുന്നവർ... ദൈവത്തിന്‍റെ സ്വന്തം നാട് കാണാന്‍ ഇവിടെ വന്നിട്ട് ഒന്നും ചെയ്യാനാവാതെ റൂമില്‍ തന്നെ ഇരിക്കേണ്ടി വന്ന വിനോദസഞ്ചാരികള്‍ (അവരുടെ ഓരോ ദിവസവും, അതിലെ ഓരോ മണിക്കൂറും വിലപ്പെട്ടതായിരിക്കും).. അവരെന്തായിരിക്കും നമ്മുടെ കൊച്ചുകേരളത്തെക്കുറിച്ച് അവരുടെ നാട്ടില്‍പോയി പറയുക..?

സംസ്ഥാന അതിര്‍ത്തിയില്‍ പെട്ടുകിടക്കുന്ന ചരക്കുലോറികള്‍, ഒരു ദിവസം താമസിച്ചാല്‍ ചീത്തയായിപ്പോവുന്ന അതിലെ ഭക്ഷ്യവസ്തുക്കള്‍, ഹര്‍ത്താല്‍ അവസാനിക്കുമ്പോള്‍ അവിടെയുണ്ടാവുന്ന  ട്രാഫിക്‌ ബ്ലോക്കുകള്‍.

നേരത്തെതന്നെ പറഞ്ഞുറപ്പിച്ച കല്യാണങ്ങള്‍, അത് മാറ്റിവെച്ചാലുണ്ടാവുന്ന പ്രശ്നങ്ങള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍, താറുമാറാവുന്ന സര്‍ക്കാര്‍ ഓഫീസ് ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍, ഒരു ദിവസത്തെ വരുമാനം നഷ്ടപ്പെട്ട ഓട്ടോ, ബസ്‌, ടാക്സി തൊഴിലാളികള്‍, പലചരക്ക് കട നടത്തുന്നവര്‍, സ്തംഭിക്കുന്ന കയറ്റുമതി മേഖലകള്‍, ഹര്‍ത്താല്‍ അക്രമങ്ങളില്‍ പരിക്കേല്‍ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍... ഹര്‍ത്താല്‍ മൂലമുണ്ടാവുന്ന നഷ്ടങ്ങളുടെ കണക്ക് വളരെ വലുതാണ്‌.

ഈ ഹര്‍ത്താല്‍ നടത്തുന്നതുകൊണ്ട് ആകെ സന്തോഷിക്കുന്നതും, ഉപകാരമുള്ളതും സ്കൂള്‍ കുട്ടികള്‍ക്കാണ്..അവര്‍ക്ക് മാത്രമാണ്.

പിന്നെ, ആര് ഹര്‍ത്താല് നടത്തിയാലും പാലും പത്രവും അതുപോലെതന്നെ തീര്‍ഥാടനത്തിന് പോവുന്നവരെയും ഒഴിവാക്കും...  ഹര്‍ത്താല്‍ നടത്തുന്നവര്‍ ഒന്നോര്‍ക്കുക, ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട പല കാര്യങ്ങളുമുണ്ട് ഇവിടുത്തെ പാവം ജങ്ങള്‍ക്ക്. 

അവസാനമായി മാധ്യമങ്ങളോട് ഒരപേക്ഷ - പറ്റുമെങ്കില്‍ ഹര്‍ത്താല്‍ ആഹ്വാനം നിങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കുക... എതെങ്കിലും  ഒരു മഞ്ഞ പത്രത്തില്‍ വന്നാല്‍ ആളുകളത് ശ്രദ്ധിക്കില്ല. അങ്ങനെയത് പരാജയപ്പെട്ടോളും.. സമൂഹത്തിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ച് നല്ലകാര്യങ്ങളില്‍ ഒന്നാണിത്.

--
ചിത്രങ്ങള്‍ക്ക് കടപ്പാട്: SayNoToHarthal Facebook page,  jinojoy.wordpress.com