Tuesday, 28 October 2014

ഇങ്ങളെന്ത് വിടലാണെന്‍റെ ബാബ്വുവേട്ടാ..!

ഇന്ത്യയിലെന്നല്ല ലോകത്തിലെതന്നെ ഒട്ടുമിക്ക എഞ്ചിനീയര്‍മാരുടെയും സ്വപ്നമാണ് അമേരിക്കയുടെ സ്പേസ് ഏജന്‍സിയായ നാസയില്‍ ജോലി ലഭിക്കുകയെന്ന്....എനിക്കതും വേണ്ട, അവരുടെ ഏതേലും സ്പേസ് ഷട്ടില്‍ ഒന്നടുത്ത് കണ്ട് അതില്‍ ഒന്ന് കേറിനോക്കാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. അപ്പോഴാണ്‌ നാസയില്‍ ജോലി ലഭിക്കാന്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കണമെന്ന ആവശ്യത്തിന് മുന്നില്‍, മരിച്ചാലും അതിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കോട്ടയം മണിമല സ്വദേശി അരുണ്‍ വാര്‍ത്തകളില്‍ നിറയുന്നത്.   അതുപോലരവസരം തുലച്ചതിന് അങ്ങേരോട് ദേഷ്യം തോന്നിയെങ്കിലും
അദ്ധേഹത്തിന്‍റെ രാജ്യസ്നേഹത്തിന് ഒരു സല്യൂട്ട് കൊടുക്കാന്‍ തോന്നിയിരുന്നു. പ്രധാനമന്ത്രി അരുണിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും  ഒരുമിച്ചിരുന്ന് ചായകുടിച്ചെന്നും റിപ്പോര്‍ട്ട്‌ വന്നതോട്കൂടി സംഭവം കൊഴുത്തു...

ഇപ്പൊ ദാ കേള്‍ക്കുന്നു അതു മുഴുവന്‍ അരുണ്‍ തന്നെ പെടച്ചുവിട്ട വെറും കെട്ടുകഥകളായിരുന്നെന്ന്‍. കല്ലുവെച്ച നുണകള്‍ എന്ന പ്രയോഗം തന്നെ ഇതുപോലത്തെ കാര്യങ്ങള്‍ ഉദ്ദേശിച്ചായിരിക്കും. ചീട്ടുകൊട്ടാരം പോലെ കള്ളങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തകര്‍ന്നു വീഴുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് രണ്ടുമൂന്ന് കാര്യങ്ങളാണ്.

1.  കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴെ കയറുമായിട്ട് ഇറങ്ങുന്ന മാധ്യമങ്ങള്‍. എവിടെയെങ്കിലും ആരെങ്കിലും എന്തേലും പറയുന്നത് കേട്ടാല്‍ അപ്പോള്‍ തന്നെ അത് വാര്‍ത്തയാക്കും. കാരണം ഫ്ലാഷ് ന്യൂസിനാണ് മാര്‍ക്കറ്റ്‌. സൂര്യ ടിവി തട്ടിവിട്ടത് 35 ലക്ഷം രൂപയാണ് അരുണിന്‍റെ 'പ്രതിമാസ' ശമ്പളമെന്ന്!!ഇതുപോലെ തന്നെ ഈയിടയ്ക്ക് വന്ന മറ്റൊരു വാര്‍ത്തയായിരുന്നു കേരളത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് വിവിധ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുക കുത്തനെ കൂട്ടിയെന്നത്. രണ്ടു ദിവസം കഴിഞ്ഞ് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ ഗതാഗത വകുപ്പ് തന്നെ പറഞ്ഞ് അങ്ങനെയൊരു ഉത്തരവിറക്കിയിട്ടില്ലെന്ന്‍. ഇതുപോലുള്ള വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിന്‍റെ ആധികാരികത കൂടി പരിശോധിക്കെണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ലേ..?

2. എങ്ങനെയാണ് വെറും ഇരുപത്തേഴ് വയസ്സുള്ള അരുണ്‍ എന്ന ചെറുപ്പക്കാരന് മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയയെയും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞത്..? നമ്മളൊക്കെ എന്തേലും പറഞ്ഞാല്‍ (ഇനിയിപ്പോ അത് ശരിക്കും ഉള്ളതാണെങ്കിലും) കൂട്ടുകാര് പോലും വിശ്വസിക്കില്ല! മഞ്ഞപത്രങ്ങള്‍ മാത്രമല്ല ഇത് റിപ്പോര്‍ട്ട്‌ ചെയ്തത്, ദേശിയ തലത്തില്‍ പോലും ഇത് വാര്‍ത്തയായിരുന്നു എന്നോര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ അരുണിനെ സമ്മതിക്കണം, മാത്രമല്ല  എന്‍റെ അഭിപ്രായത്തില്‍  ഐ.എസ്.ആർ .ഓ-യിൽ തന്നെ ഒരു ജോലിയും കൊടുക്കണം. കാരണം ഒരാൾക്ക് ഇതുപോലെ തള്ളാൻ പറ്റുമെങ്കിൽ, ഇന്ധനമില്ലാതെ, ആ തള്ളൽ മാത്രമുപയോഗിച്ച്‌  നമ്മുടെ റോക്കറ്റിനെ ചൊവ്വായിലോ ശുക്രനിലോ എത്തിക്കാൻ പറ്റും. (ഗൂഗിള്‍ പോലുള്ള കമ്പനികള്‍ വല്യ വല്യ ഹാക്കര്‍മാരെ പറയുന്ന ശമ്പളം കൊടുത്ത് ജോലിക്കെടുക്കുമെന്ന് കേട്ടിട്ടുണ്ട്. അതിനവര്‍ പറയുന്ന കാരണം, ഇത്‌പോലുള്ളവന്മാര്‍ പുറത്തുനിര്‍ത്തുന്നത്തിലും സേഫ് അകത്ത് നിര്‍ത്തുന്നതാണത്രേ..! )

3. സോഷ്യല്‍ മീഡിയയുടെ ശക്തി - ഈ കള്ളക്കളി പൊളിച്ചത് സോഷ്യല്‍ മീഡിയയിലെ നെറ്റിസണ്‍ പോലീസ് ആണെന്നാണ് റിപ്പോര്‍ട്ടുകളില്‍ കണ്ടത്. ഇതുപോലുള്ള കാര്യങ്ങള്‍ കണ്ടുപിടിക്കാനും ചര്‍ച്ചയാക്കാനും സോഷ്യല്‍ മീഡിയക്കുള്ള പങ്ക് ഒന്നുകൂടി തെളിയിച്ചിരിക്കുന്നു.

ചോദ്യം: ബൈ ദി ബൈ, താങ്കള്‍ പഠിച്ച കോളേജ് എതാണെന്ന പറഞ്ഞെ..?
ഉത്തരം: പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ്

പൂഞ്ഞാര്‍..!! പൂഞ്ഞാര്‍ എന്നല്ലേ പറഞ്ഞത്..? ഇപ്പൊ OK! അല്ലെങ്കിലോര്‍ക്കും പിള്ളേച്ചന്‍ കള്ളം പറഞ്ഞതാണെന്ന്!!!

ഒന്നര വര്‍ഷം മുന്‍പ് നാസയിലെ 'യുവശാസ്ത്രജ്ഞനെ' അഭിനന്ദിക്കുന്നതും അതിനുശേഷം അദ്ധേഹത്തിന്‍റെ തിരുമൊഴിയും ഇവിടെ കാണാം
--

ചിത്രത്തിന് കടപ്പാട്: the Logical Indian


1 comment: