Wednesday, 21 January 2015

വേഴാമ്പലേ നീ കേഴുക, നിന്‍റെ നിലനിൽപ്പിനായി

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നൽകാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം. പ്രദേശത്ത് വംശനാശ ഭീഷണി നേരിടുന്നത് മലമുഴക്കി വേഴാമ്പൽ മാത്രമാണെന്നും, മറ്റ് അപൂർവ സസ്യജന്തുജാലങ്ങളൊന്നുമില്ലെന്നുമാണ് സമിതി കണ്ടെത്തിയത് [1]

പഠനം നടത്തിയത് എന്തായാലും അറിവും അനുഭവജ്ഞാനവുമുള്ളവരാണെന്നുള്ളതിൽ തർക്കമില്ല. എന്നിരുന്നാൽത്തന്നെയും ഒന്നുരണ്ട് സംശയങ്ങൾ ചോദിക്കാതെ വയ്യ.

ഒന്നാമതായി വംശനാശഭീഷണി നേരിടുന്ന മലുഴക്കി വേഴാമ്പൽ വെറുമൊരു പക്ഷിയല്ല, മറിച്ച് അത് കേരളത്തിന്‍റെ ദേശീയ പക്ഷിയാണ്. ഇവയെ സംരക്ഷിച്ചില്ലെങ്കിൽ നാളത്തെ തലമുറയ്ക്ക്
ചിത്രങ്ങൾകാണിച്ച് ഇതാണ് നമ്മുടെ സംസ്ഥാന പക്ഷി എന്നുപറയേണ്ട ഗതികേട് വരും. അല്ലെങ്കിൽ അവസാന വേഴാമ്പലും കൂടൊഴിയുമ്പോൾ മറ്റൊരു പക്ഷിയെ, ഉദാഹരണത്തിന് വല്ല കാക്കയോ കൊക്കിനെയോ പിടിച്ച് ഈ പദവി കൊടുത്താലും മതി! ഇതിന് പ്രതിവിധിയായി ഈ പഠനം നടത്തിയ ശ്രീ.പാംണ്ടുരംഗൻ സമിതി പറയുന്നത് അവയെ മാറ്റിപ്പർപ്പിക്കാമെന്നാണ്. ക്യാമറക്കണ്ണുകൾക്ക് പോലും അങ്ങനെ പിടികൊടുക്കാത്ത ടീമിനെ ഇവര് എങ്ങനെ മാറ്റിപ്പാർപ്പിക്കുമെന്ന് കണ്ടറിയണം

രണ്ടാമത്തെ വസ്തുത മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലുള്ള പരാമർശമാണ്. അതിരപ്പിള്ളിയിലെ  ജൈവവൈവിധ്യം കൊണ്ടും, അതിനെ പരിരക്ഷിക്കേണ്ട ആവശ്യകത കൃത്യമായി മനസ്സിലാക്കിയതുകൊണ്ടുമാണ് കമ്മിറ്റിയിലുള്ള മുഴുവൻ അംഗങ്ങളും അവിടെ നേരിട്ടെത്തി കാര്യങ്ങൾ പഠിച്ചത്. അതിനെത്തുടർന്ന് അവിടെ പബ്ലിക്‌ ഹിയറിംഗ് നടത്തുകയും എല്ലാവരിൽനിന്നും അഭിപ്രായം ആരായുകയും ചെയ്തു. ജൈവഗുണങ്ങളും, കാലാവസ്ഥയെ സംബന്ധിച്ച സവിശേഷതകളും, ഭൂമിശാസ്ത്രപരമായ പ്രത്യേകതളും മുൻനിർത്തി അതിരപ്പിള്ളി മേഖലയെ ESZ 1-ൽ ഉൾപ്പെടുത്തി [2]

ഗാഡ്ഗിലിന് ശേഷം വന്ന കസ്തൂരിരംഗൻ റിപ്പോർട്ടിലും പറയുന്നത് അതിരപ്പിള്ളിയിൽ ഇങ്ങനെയൊരു പദ്ധതി പ്രായോഗികമല്ലെന്നാണ് (പക്ഷെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ ചെറിയൊരു പഴുതുണ്ട് - അന്തിമതീരുമാനം സർക്കാരിനെടുക്കാമെന്ന്)

അതിരപ്പിള്ളി പ്രശ്നം കോടതിയിലെത്തിയപ്പോൾ, കോടതി ഉത്തരവിട്ടത് നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ മുഴുവൻ പ്രയോഗക്ഷമത വിശകലനം ചെയ്യണമെന്നാണ്. എല്ലാ ടർബൈനുകളും പ്രവർത്തിക്കുന്നുണ്ടോയോന്നു നോക്കുക, അതിന്‍റെ പ്രശ്നങ്ങൾ മനസ്സിലാക്കുക, വൈദ്യുതി മോഷണം നടക്കുന്നത് എത്രയുണ്ടെന്ന് നോക്കുക (ബോർഡിന്‍റെകണക്ക് പ്രകാരം ഇത് 23 ശതമാനമാണ്. അനർട്ടിലെ വി.കെ ദാമോധാരന്‍റെ കണക്ക് പ്രകാരം 33 ശതമാനമാണ്). പ്രസരണനഷ്ടം എത്രയുണ്ടെന്ന് നോക്കുക, അതെങ്ങനെ കുറയ്ക്കാം, ഇതെല്ലാം പഠിച്ചതിനുശേഷം നമുക്ക് പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കാം എന്നാണ് [3]


നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോർസസ് ചാലക്കുടിപ്പുഴയുടെ ആദ്യഘട്ടങ്ങളെ ഉൾപ്പെടുത്തി ഒരു മത്സ്യ സം‌രക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുകയുണ്ടായി. 104 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 9 എണ്ണം വംശനാശഭീഷണി നേരിടുന്നതും 22 എണ്ണം എപ്പോൾ വേണമെങ്കിലും ഭീഷണിയുണ്ടാകാവുന്നവയുമാണ്. 11 ഇനങ്ങൾ ഭീഷണിയുടെ വക്കിലുമാണ് [4]

ഇനി തല്കാലം ജൈവവൈവിധ്യങ്ങൾ മാറ്റിവെക്കാം. എന്നിട്ട് കമ്മിറ്റി അംഗമായിരുന്ന Dr.വി.എസ് വിജയൻ പലയിടത്തും പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കാം. അതിരപ്പിള്ളി പദ്ധതി പാടില്ല എന്ന് പറഞ്ഞത് ഗാഡ്‌ഗിൽ കമ്മിറ്റി ഒറ്റക്കായിരുന്നില്ല, അതൊരു ജനകീയ തീരുമാനമായിരുന്നു. ടെക്നിക്കൽ കമ്മിറ്റിയിൽ വൈദ്യുതി ബോർഡ്‌, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ , കെ.എഫ്.ആർ .ഐ ശാസ്ത്രഞ്ജരും, പിന്നെ പദ്ധതിയ്ക്ക് എതിരായി നില്ക്കുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ ആൾക്കാരും  ഇതിൽ പങ്കാളികളായിരുന്നു . ഇടമലയാർ ഡൈവേർഷൻ സ്കീമിൽകൂടി പോയിട്ട് ബാക്കിയുള്ള വെള്ളമാണ് ചാലക്കുടിപ്പുഴയില്‍ നിന്ന്   ലഭിക്കുക. ഇങ്ങനെയൊഴുകുന്ന പുഴയിൽ നിന്ന് വൈദ്യതി ബോർഡ്‌ പറയുന്ന പോലെ 160 മെഗാവാട്ട് വൈദ്യതി ഉദ്പാതിപ്പിക്കാൻ  കഴിയില്ലയെന്ന് വസ്തുതകൾ നിരത്തി പുഴ സംരക്ഷണ സമിതി സമർഥിച്ചു . പരമാവധി 25  മെഗാവട്സ് മാത്രമേ ലഭിക്കു എന്നുംപറഞ്ഞു അവർ ബോർഡിനെ വെല്ലുവിളിച്ചു. ടെക്നിക്കൽ പാനലിലെ ആരും ഒന്നും മിണ്ടിയില്ല! ഇതിനു ശേഷം മറ്റൊരു ഹിയറിങ്ങിൽ അന്നത്തെ വൈദ്യതി ബോർഡ്‌ ചെയർമാൻ ടി.എം. മനോഹരനും കൂടിയിരിക്കുമ്പോൾ ഇതേ വെല്ലുവിളി നടത്തി. അപ്പോഴും ആരും മറിച്ചൊന്നും പറഞ്ഞില്ല. ഗാഡ്‌ഗിൽ കമിറ്റി സ്വതന്ത്രമായി നടത്തിയ വിശകലനത്തിലും ബോർഡ്‌ പറഞ്ഞ രീതിയിലുള്ള ജലലഭ്യത അവിടെയില്ല എന്ന് ബോധ്യപ്പെട്ടു. അത് മാത്രമല്ല, പദ്ധതിക്കായി ചിലവഴിക്കേണ്ടി വരുന്ന 1200 കോടി രൂപയുണ്ടെങ്കിൽ 100-150 മെഗാ വാട്സ് സോളാർ പവർ ഉദ്പതിപ്പിക്കമെന്നും കമ്മിറ്റി നിർദേശിക്കുന്നു [5].

അതിരപ്പിള്ളി പദ്ധതി അവിടെയുള്ള ഗിരിവർഗ്ഗ ഊരുകളെ പദ്ധതി വലുതായി ബാധിച്ചിരുന്നില്ലെങ്കിലും അവിടത്തെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കും. അണക്കെട്ട്  നിറഞ്ഞാൽ ഇവരുടെ വാസസ്ഥലങ്ങളില വെള്ളം കയറുകയും ചെയ്യും . വാഴച്ചാൽ ഫോറെസ്റ്റ്‌ ഡിവിഷനിൽ 413 ച.കി.മീറ്ററിൽ സ്ഥിതി ചെയ്യന്ന 8 കാടാർ  ഊരുകളുണ്ട് . ഇതിൽ 56 കുടുംബങ്ങളുള്ള  വാഴച്ചാൽ, 23 കുടുംബങ്ങളുള്ള പൊകപ്പാറ ഊരുകൾ നിർദിഷ്ട  പദ്ധതിയുടെ ഉയർന്ന  ആഘാതമേഖലയ്ക്കുള്ളിലാണ്. ഇതുകൂടാതെ കുടിവെള്ള, കാർഷിക പ്രശ്നങ്ങൾ വേറെയും . (പൂർണരൂപം - ഗാഡ്ഗിൽ റിപ്പോർട്ട്‌, സെക്ഷൻ 15, പേജ് 63-71 ) [6].

ഏറ്റവും വിഷമകരമായ വസ്തുതയെന്താണെന്ന് വെച്ചാൽ, ഈ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയാല്‍ ഗാഡ്ഗിൽ കമ്മിറ്റിയുടെ ശിപാർശകൾ എല്ലാം തള്ളിക്കളയേണ്ടി വരും. കാരണം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ വളരെ പ്രാധാന്യത്തോടുകൂടി പറഞ്ഞിരിക്കുന്ന ഒന്നാണ് അതിരപ്പിള്ളി. അതുപോലും പാലിക്കപ്പെടുന്നില്ലായെങ്കിൽപിന്നെ ബാക്കിയുള്ള ശിപാർശകളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പശ്ചിമഘട്ടത്തിന്‍റെ അടിവേര് തോണ്ടാന്‍ തയ്യാറായി നില്‍ക്കുന്ന മാഫിയകളുടെ ആവശ്യവും അതുതന്നെയാണല്ലോ.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ആരാണ് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്താണ് അവരുടെ ഉദ്ദേശം..? എന്തായാലും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രായോഗികമല്ലെന്നറിഞ്ഞിട്ടും വൈദ്യുതി വകുപ്പ് ഇതിന്റെ പുറകെ പോവുന്നത് എന്ന് വിശ്വസിക്കാൻ പാടാണ്. എല്ലാം കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

അതുവരെ വേഴാമ്പലേ നീ കേഴുക, നിന്‍റെ നിലനിൽപ്പിനായി.

--
Ref:
[1] http://kaumudiglobal.com/innerpage1.php?newsid=60280
[2], [6] Gadgil report
http://www.kssp.in/sites/default/files/Report_attachment/Gadgil%20report_0.pdf
[3] [5] Dr.V. S Vijayan (committee member)
[4] Wikipedia &
http://link.springer.com/article/10.1007%2Fs10530-007-9104-2

ചിത്രങ്ങൾക്ക് കടപ്പാട്: Wikipedia and Google images

No comments:

Post a Comment